13 Mar 2012

മുല്ലമൊട്ടുകൾ വിടരുകയാണ്...

സമുറായിയുടെ നോ പ്രോബ്ലം യാത്ര പഥ്യമാക്കിയ കാലം. കാരണവർ കനിഞ്ഞു നൽകുന്ന വെറ്റിലയ്ക്കു കാത്തു നിൽക്കുന്ന തേവൻ പണിക്കന്റെ എണ്ണ കിനിയും മേനി പോലെ ഓഫീസ് കെട്ടിടത്തിനു കീഴേ വൈകുന്നേരങ്ങളിൽ അന്നും മഹാപാത്ര ഓച്ഛാനിച്ചുണ്ടായിരുന്നു. അയാളുടെ ചൂണ്ടുവിരലിൽ തുണി ചുറ്റിയിരിക്കുന്നത് കണ്ട് ഞാൻ കളിയാക്കി.

"പെൺകോന്തൻ... കറിക്കത്തി മുറിവ് വീഴ്ത്തിയതാകണം! "

സുഖമുള്ള ഒരു ചിരിയെറിഞ്ഞുകൊണ്ട് അയാളുടെ തേഞ്ഞ ആംഗലേയവും പിൻസീറ്റിൽ കയറിപ്പറ്റി. മുല്ലപ്പൂക്കളുടെ സൗരഭ്യമെത്തിയപ്പോൾ രാധ വീണ്ടും പിന്നിലുണ്ടെന്നു തോന്നി. സുഖസ്മൃതികളിൽ മുല്ലഗന്ധം നിറഞ്ഞു...

"നിന്റെ സ്നേഹത്തിനു പകരം നൽകാൻ എനിക്ക് ഈ മുല്ലമൊട്ടുകൾ മാത്രമേയുള്ളൂവല്ലോ.." 

കിടക്കയിൽ നിന്ന് ചെമ്പിച്ചു തുടങ്ങിയ മുല്ലപ്പൂക്കൾ പെറുക്കിക്കളയുന്നതിനിടെ മുമ്പൊരിക്കൽ മിസിസ്സ് മഹാപാത്ര പറഞ്ഞതോർക്കുന്നു. 

"ഗോപൻ, മുല്ലപ്പൂക്കൾ മനസ്സിൽ ചൂടാനുള്ളതല്ല, ജീവിതം അതിന്റെ സുഗന്ധത്തിൽ കൊരുത്തെടുക്കണം..."

മുല്ലപ്പൂക്കൾ വെൺസുഗന്ധമായന്നും നിറഞ്ഞു, രാധേ...

പാലത്തിലെ വാഹനത്തിരക്കിലൂടെ ആയാസപ്പെട്ട് മുന്നേറവേയാണ് വണ്ടിയിൽ നിന്ന്  മഹാപാത്ര പെട്ടെന്ന് ചാടിയിറങ്ങിയത്.

"എന്റെ മുല്ലമാല..."

മഹാപാത്രയുടെ ക്യാരിബാഗിൽ നിന്നും വഴുതിവീണ മുല്ലമാല പാലത്തിൽ അത്യപൂർവ്വമായ ഒരു ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയായിരുന്നു. ചതഞ്ഞ മുല്ലപ്പൂക്കളിൽ നിന്നും വെണ്മയും സുഗന്ധവും ചോർന്നൊഴുകി...!

OO അജിത് കെ.സി
(അകംപുറം മാസിക, 2001 ഫെബ്രുവരി)  

2 comments:

  1. സമുറായിയുടെ നോ പ്രോബ്ലം യാത്ര പഥ്യമാക്കിയ കാലം..(ശൊ എന്തായാലും ഈ കടംകഥ ഞാന്‍ മനസ്സിലാക്കിയെടുത്തു. എന്നെ സമ്മതിക്കണം)

    ReplyDelete
  2. മുല്ലപ്പൂക്കൾ മനസ്സിൽ ചൂടാനുള്ളതല്ല,
    ജീവിതം അതിന്റെ സുഗന്ധത്തിൽ കൊരുത്തെടുക്കണം..."

    ReplyDelete